തലശേരി: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തിൽ റിമാന്‍ഡിൽ കഴിയുന്ന ഒന്നാംപ്രതി ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും.
ജാമ്യഹർജി സംബന്ധിച്ച വാദം ഇന്നലെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. ജാമ്യഹർജിയെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ എതിർത്തു.ജൂലൈ 22 നാണ് ഡോ. റാം ആദ്യം പിടിയിലായത്.
എന്നാൽ അറസ്റ്റിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് സെഷന്‍സ് കോടതി റദ്ദാക്കി. തുടർന്ന് രാത്രി എട്ടോടെ കോടതിക്കു പുറത്തിറങ്ങിയ ഉടന്‍ ക്രൈംബ്രാഞ്ച് സംഘം റാമിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും രാത്രി വൈകി വിട്ടയയ്ക്കുകയുമായിരുന്നു.
തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങിയ റാമിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയായിരുന്നു.